കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനത്തുകരയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രമേശന്‍ നായര്‍ എന്നയാള്‍ മത്സ്യകൃഷി നടത്തുന്നതിനു വേണ്ടിയാണ് സ്ഥലം ലീസിന് എടുത്തത്.
കുളം വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയതോടെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഈ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മൃതദേഹം പുരുഷന്റെതാണെന്ന് സ്ഥിരീകരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇന്നലെ പരിശോധന നടത്തിയത്. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം അനുസരിച്ച് പുരുഷന്റെ മൃതദേഹം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റേതാകാം എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് ഇനിയും പരിശോധനകള്‍ വേണ്ടിവരും. ആരുടെ അസ്ഥികൂടമാണ്
എന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഡിഎന്‍എ സാമ്ബിളുകള്‍ എടുത്തതായി കേസ് അന്വേഷണത്തിന് നേതൃത്വം
നല്‍കുന്ന വൈക്കം ഡിവൈഎസ്പി എ ജെ തോമസ് ന്യൂസ് 22 നോട് പറഞ്ഞു. അശാസ്ത്രീയ പരിശോധനയും നടത്തും. ഇതിനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ കൂടി റിപ്പോര്‍ട്ട് വന്ന ശേഷം ആയിരിക്കും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുക.
ശാസ്ത്രീയ പരിശോധനകള്‍ക്കൊപ്പം പോലീസ് അന്വേഷണവും ഊര്‍ജിതമായി തുടരുകയാണ്. പ്രദേശത്ത് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് വൈക്കം പോലീസ്. വൈക്കം പോലീസ് സ്റ്റേഷനന്‍ പരിധിക്ക് പുറത്തുള്ളവരുടെ പട്ടികയും പോലീസ് തയ്യാറാക്കുന്നുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ്
പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കരിയാറിന് സമീപത്തായിട്ടുള്ള പ്രദേശത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മുന്‍പ് ഇവിടെ കടത്തുണ്ടായിരുന്നു. മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് പതിവാണ് എന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തില്‍ മൃതദേഹം ഒഴുകി വന്നതാണോ എന്ന സംശയവും ഉണ്ട്. എന്നാല്‍ കുഴിയെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാല്‍ തന്നെ ആരെങ്കിലും അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടതാണോ എന്നതാണ് പോലീസിന്റെ പ്രധാന സംശയം.