നിപയുമായി ബന്ധപ്പെട്ട് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിലവില്‍ സമ്ബര്‍ക്ക പട്ടികയില്‍ 188 പേരാണ് ഉള്ളത്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുണ്ട്.
ഇതില്‍കൂടിയ സമ്ബര്‍ക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു.
രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകള്‍ ഇന്നും തുടരും. ഉറവിടം കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. വവ്വാലുകളും, പന്നികളുമാണ് നിപ പ്രധാനമായും പടര്‍ത്തുന്നത്.
കുട്ടിയുടെ വീട്ടിലെ വവ്വാലുകളുടെ സാന്നിദ്ധ്യത്തെ കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി കേന്ദ്ര സംഘത്തിന്റേയും, മൃഗസംരക്ഷണ, വനം വകുപ്പുകളുടെയും എകോപിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
കുട്ടിയുടെ വീട്ടിലെ ആടിന് രണ്ട് മാസം മുന്‍പ് രോഗം ബാധിച്ചിരുന്നതായി പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. അത് രോഗത്തിന് കാരണമാണെന്ന് കരുതുന്നില്ല. ആടില്‍ നിന്ന് നിപ രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം സംസ്ഥാനത്തേക്ക് എത്തുന്നു. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആര്‍ സഹായിയുടെ നേതൃത്വത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തുക.
കേരളത്തില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൌരവത്തോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. അതുകൊണ്ടാണ് രണ്ടാമത്തെ സംഘത്തെ അയച്ചത്. നിപ പരിശോധനയ്ക്ക് ലാബ് സജ്ജീകരിക്കുകയാണ് ഇവരുടെ പ്രധാന ദൌത്യം.
താത്കാലിക ലാബ് സജ്ജീകരിക്കുന്നതോടെ സെക്കന്‍ററി സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധന ഇവിടെ നടത്തും. ഹൈറിസ്ക് പട്ടികയിലുള്ളവരുടെ സ്രവം നേരിട്ട് പുനെയിലേക്കാണ് അയക്കുക.