ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് 19 മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷയം രോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗം വളരെ പെട്ടന്ന് ഉയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരണ സമയത്ത്, ലോകാരോഗ്യ സംഘടന പറഞ്ഞത്, കഴിഞ്ഞ വര്‍ഷം മാത്രം, ക്ഷയരോഗ ബാധ മൂലം ലോകത്താകമാനം 15 ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ്. ഇത് 2019ല്‍ പ്രസിദ്ധീകരിച്ച കണക്കിലും കൂടുതലാണ്.
2019ല്‍ 14 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രാചീന കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ അണുബാധയുടെ തെളിവുകള്‍ ഈജിപ്ഷ്യന്‍ മമ്മികളിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റേത് പകര്‍ച്ച വ്യാധിയിലും കൂടുതൽ
ആളുകള്‍ ക്ഷയ രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എയിഡ്‌സ്, മലേറിയ തുടങ്ങിയ മാരക രോഗങ്ങള്‍ മൂലം മരണപ്പെടുന്നതിലും അധികം ആളുകള്‍ മരണപ്പെടുന്നത് ക്ഷയരോഗം മൂലമാണന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.