സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരന്‍ ബാങ്കില്‍ നിന്ന് ഭീമമായ തുക പിന്‍വലിച്ചു. സെക്യൂരിറ്റിയോട് ഉടക്കിയ കോടീശ്വരന്‍ പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും അയാൾ ആവശ്യപ്പെട്ടു.
ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില് ‘സണ്‍വെയര്‍’ എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക് ഓഫ് ഷാങ്ഹായ്യുടെ ബ്രാഞ്ചില്‍ നിന്നാണ് അഞ്ച് ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിച്ചത്. ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്. തന്‍റെ മുഴുവന്‍ സമ്ബാദ്യവും പിന്‍വലിക്കുന്നത് വരെ എല്ലാ ദിവസവും ബാങ്കില്‍ പോകുമെന്നും ജീവനക്കാരെ കൊണ്ട് നോട്ട് എണ്ണിക്കുമെന്നും ശപഥം ചെയ്തിരിക്കുകയാണ് കക്ഷി.
ബാങ്ക് ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍ കാര്യമെന്തണെന്ന് വിശദീകരിക്കുന്നുമില്ല. ജീവനക്കാരുടെ പെരുമാറ്റം കാരണം പണം മുഴുവന്‍ പിന്‍വലിച്ച് മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി. രണ്ട് ബാങ്ക് ജീവനക്കാര്‍ മണിക്കൂറുകളെടുത്താണ് നോട്ട് എണ്ണിത്തീര്‍ത്തത്.
കഥാനായകന്‍ നോട്ടുകള്‍ സ്യൂട്ട്കേസിലേക്ക് മാറ്റുകയും അവ കാറിലേക്ക് മാറ്റുകയും ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായി. ജീവനക്കാര്‍ ചട്ടങ്ങള്‍ ഒന്നും തന്നെ തെറ്റിച്ചിട്ടില്ലെന്നും മാസ്ക് ധരിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് പ്രതികരിച്ചു. എന്നാല്‍ ബാക്കി പണം പിന്‍വലിക്കാന്‍ കോടീശ്വരന്‍ ബാങ്കില്‍ എത്തിയോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.