കലൂർ പോക്സോ കേസില്‍ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പരിശോധിക്കാന്‍ പൊലീസ്. സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കൾക്കൊപ്പം പോയതെന്നും കുട്ടികളിൽ ഒരാൾ മാത്രമാണ് പീഡനത്തിനിരയായതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്.
അപകടശേഷം നിർത്താതെപോയ കാർ പീന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറിൽ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയും മാറ്റുകയായിരുന്നു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് നിർത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ തങ്ങളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി മൊഴി നൽകിയത്.
പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽവെച്ചായിരുന്നു എംഡിഎംഎ, എൽഎസ്ഡി അടക്കം ഉപയോഗിച്ചത്. ഇതിനുശേഷം കാറിൽ അമിതവേഗതയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ എരൂർ സ്വേദശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് നോർട്ട് പൊലീസ് രേഖപ്പെടുത്തി. നിലവിൽ റിമാൻഡിലുള്ള പ്രതികൾ മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളികളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.