Breaking News

പന്നിയില്‍ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തി

പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസ് കണ്ടെത്തി. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്നയാളായിരുന്നു ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചിരുന്നത്. ഇദ്ദേഹം ഈ വര്‍ഷം മാര്‍ച്ചില്‍ മരിച്ചിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍, ഇതാണോ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് എന്നതില്‍ വ്യക്തതയില്ല. മേരിലന്‍ഡ് സര്‍വകലാശായിലെ ഡോക്ടര്‍മാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയില്‍ ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നത് ആശങ്കയാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ഇത് പുതിയ തരം അസുഖങ്ങള്‍ക്കും വഴിതെളിക്കും.

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയിരുന്നത്. 2022 ജനുവരി 7ന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകളും രീതികളും പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നുണ്ട്. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അവയവത്തെ നിരസിക്കുന്നത് സംബന്ധിച്ച വെല്ലുവിളിയെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ഇത് രോഗികളില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …