സൈനികര്‍ക്കായി ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ ‘അഗ്നിപഥി’ലൂടെ സൈനികരുടെ പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളെ പൂര്‍ണമായും ഇല്ലാതാക്കി. അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ വിശദാംശം അറിയിച്ച്
കരസേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഗ്നിവീറുകള്‍ക്ക് പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ പിഎഫ് ആനുകൂല്യങ്ങളോ നൽകില്ലെന്ന് എടുത്തുപറയുന്നു. കരാര്‍ സ്വഭാവത്തില്‍ മാത്രമാണ് നിയമനം. വിമുക്തഭടന്‍മാര്‍ക്കുള്ള ആരോഗ്യപദ്ധതി, കാന്റീന്‍ സൗകര്യം, വിമുക്തഭടന്‍ എന്ന പദവി എന്നിവയും ഉണ്ടാകില്ല.
റിക്രൂട്ട് ചെയ്യപ്പെട്ടവർ നാലുവര്‍ഷക്കരാര്‍ കാലയളവ് കഴിയുമ്ബോള്‍ ‘ഡിസ്ചാര്‍ജ്’ ചെയ്യപ്പെടും. പിരിഞ്ഞുപോകുന്നവര്‍ക്ക് സേനയുടെ ആവശ്യകതയും മറ്റും കണക്കിലെടുത്ത് റെഗുലര്‍ കേഡറില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കും. ഈ അപേക്ഷകരില്‍ അഗ്നിവീര്‍ കാലത്തെ പ്രകടനവും മറ്റും പരിഗണിച്ച് പരമാവധി 25 ശതമാനംപേര്‍ക്ക് നിയമനം നല്‍കും. ഇവര്‍ക്ക് 15 വര്‍ഷംകൂടി തുടരാം.
കടുത്ത എതിര്‍പ്പുയര്‍ന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനു പിന്നില്‍ സാമ്ബത്തിക താല്‍പ്പര്യംതന്നെയെന്ന് ഈ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രതിരോധ ബജറ്റ് 5.25 ലക്ഷം കോടിയുടേതാണ്.
ഇതില്‍ 1.2 ലക്ഷം കോടി രൂപ സൈനികപെന്‍ഷനാണ്. പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളോടെ 15 വര്‍ഷത്തേക്ക് ജവാനെ നിയമിക്കുന്നതിനു പകരം അഗ്നിവീറിനെ നിയമിക്കുമ്ബോള്‍ സര്‍ക്കാരിനു ലാഭം 11.5 കോടി രൂപ. ഭാവിയില്‍ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് വര്‍ഷത്തില്‍ ഒരു ലക്ഷംവരെയായി ഉയരുമെന്ന് ഉന്നതസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY