ഏതു സമയവും റഷ്യന്‍ ആക്രമണമുണ്ടാവുമെന്ന ആശങ്കക്കിടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധത്തിനൊരുങ്ങി. മരത്തോക്കുകളുമായാണ് ഉക്രൈന്‍ പൗരന്‍മാര്‍ രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സാധാരണക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചത്. ഉക്രൈന്‍ സൈന്യത്തിന്റെ റിസര്‍വ് ബ്രാഞ്ചാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സ്.
രാജ്യത്തെ ആക്രമിച്ച് കീഴടക്കാന്‍ റഷ്യയെ അനുവദിക്കില്ല എന്ന ത്രിജ്ഞയോടെയാണ് ‘സൈനിക പരിശീലനം നടക്കുന്നത്. ഉക്രൈനിലിപ്പോള്‍ മരംകോച്ചുന്ന മഞ്ഞുകാലമാണ്. അതിനിടെയാണ്, കൊടുംമഞ്ഞില്‍ കിടന്നും ഇരുന്നും മാര്‍ച്ച് ചെയ്തും സാധാരണക്കാരായ ഉക്രൈന്‍ പൗരന്‍മാര്‍ പരിശീലനം നടത്തുന്നത്. ആവശ്യത്തിന് ആയുധങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവര്‍ മരം കൊണ്ടുണ്ടാക്കിയ തോക്കുകളുമായി പരിശീലനത്തിന് ഒരുങ്ങുന്നത്.
കാഴ്ചയ്ക്ക് യന്ത്രത്തോക്കാണെന്നു തോന്നിക്കുന്ന മരത്തോക്കുകള്‍ ഉപയോഗിച്ച് സ്വയം പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും അധ്യായങ്ങളാണ് പഠിപ്പിക്കുന്നത്. യുദ്ധമുണ്ടായാല്‍ സ്വന്തം ജനതയെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് ഇതെന്നാണ് ഉക്രൈന്‍ പറയുന്നത്. റിസര്‍വിലുള്ള സൈനികരാണ് ഈ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്നത്. സ്ത്രീകളും വൃദ്ധരുമടക്കം വളണ്ടിയര്‍മാരായി ആയുധ പരിശീലനത്തിന് സന്നദ്ധരായി എത്തിയിട്ടുണ്ട്.
ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി സ്വയം പ്രതിരോധ പരിശീലന ക്ലാസുകള്‍ ഉക്രൈനില്‍ തലങ്ങും വിലങ്ങും നടക്കുകയാണ്. യുദ്ധമുഖത്ത് മരുന്ന് എത്തിക്കുന്നതിലും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ഓട്ടോമാറ്റിക് റൈഫിളുകള്‍ വിന്യസിക്കാനും വെടിവയ്ക്കാനുമൊക്കെയാണ് പരിശീലനം. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ഡോക്ടര്‍മാര്‍, ആര്‍കിടെക്റ്റുകള്‍, തൊഴിലാളികള്‍ എന്നിങ്ങനെ ഉക്രൈനില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് യുദ്ധ പരിശീലനം തേടുന്നത്.