കോവിഡ് മൂലം ദീര്‍ഘകാലമായി സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ അടക്കം സാരമായി തന്നെ ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി പാര്‍ലമെന്ററി സമിതി. സ്‌കൂളുകള്‍ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ്
വരുത്തിവെക്കുന്നതെന്നും സമിതി വിലയിരുത്തി. സ്‌കൂളുകള്‍ അടച്ചിടുന്നത് കുടുംബ ഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല വീട്ടു ജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതായും സമിതി ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതിയുടെ നിര്‍ണായക കണ്ടെത്തല്‍. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചു പൂട്ടിയത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു.
സ്‌കൂളുകള്‍ തുറക്കാത്തതിലുള്ള അപകടങ്ങള്‍ അവഗണിക്കാനാവാത്തവിധം ഗൗരവമുള്ളതാണ്. നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു.
ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. കൂടാതെ വീട്ടു ജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു. കോവിഡ് സാഹചര്യം അരികുവത്കരിക്കപ്പെട്ട കുട്ടികള്‍ പകര്‍ച്ചവ്യാധിക്ക് മുമ്ബു അനുഭവിച്ച പഠന പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കി.
അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അനിവാര്യമാണ്- സമിതി നിരീക്ഷിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കുമായി വാക്‌സിന്‍ പ്രോഗ്രാമുകള്‍ വേഗത്തിലാക്കേണ്ടതുണ്ട്.
എന്നാലേ സ്‌കൂളുകള്‍ നേരത്തെ തുറക്കാനാകൂ. കുട്ടികളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ ക്ലസ്റ്ററിനും ക്ലാസ് നല്‍കാം. മാസ്‌ക് , കൈകള്‍ ഇടക്കിടെ വൃത്തിയാക്കല്‍ എന്നിവ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്.
തെര്‍മല്‍ സ്‌ക്രീനിങ്ങ് നിര്‍ബന്ധമാക്കുന്നതിലൂടെ രോഗബാധിതരായ വിദ്യാര്‍ത്ഥികളെയോ അധ്യാപകരെയോ ജീവനക്കാരെയോ ഉടനടി തിരിച്ചറിയാനും ക്വാറന്റൈന്‍ ചെയ്യാനും സഹായിക്കും.
ശുചിത്വവും കോവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടക്കം സ്‌കൂളുകളില്‍ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.