Breaking News

ഓരോ മണിക്കൂറിലും പട്ടികടിയേല്‍ക്കുന്നത് 14 പേര്‍ക്ക്; ഗുരുതരമായ അവസ്ഥയെന്ന് ആരോഗ്യ വകുപ്പ്…

പഞ്ചാബില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 14 പേര്‍ക്ക് പട്ടികടിയേറ്റുവെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

സ്റ്റേറ്റ് റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എസ്‌ആര്‍സിപി) കണക്കനുസരിച്ച്‌, ജൂലൈ വരെ സംസ്ഥാനത്തെ 22 ജില്ലകളില്‍ നിന്ന് 72,414 നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തിലെ ഡാറ്റ പ്രകാരമായിരുന്നു എസ്‌ആര്‍സിപി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള എസ്‌ആര്‍സിപി ഡാറ്റ അനുസരിച്ച്‌ ജലന്ധറാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം.

ജലന്ധറില്‍ 14,390 നായ കടിയേറ്റ കേസുകള്‍ (പ്രതിദിനം 68 കേസുകള്‍) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ ഈ വര്‍ഷം ലുധിയാന – 8000, ഹോഷ്യാര്‍പൂര്‍ – 5486, പട്യാല – 5484, സംഗ്രൂര്‍ – 4345 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ കേസുകള്‍. പ്രധാനമായും തെരുവുനായ്ക്കളാണ് ആളുകളെ ആക്രമിക്കുന്നതെന്ന് മൃഗഡോക്ടര്‍മാര്‍ പറയുന്നു.

ചില കേസുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റതാണെന്നും പരാതിപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ തെരുവുനായ്ക്കളുടെ ഭീഷണി വര്‍ദ്ധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് എസ്‌ആര്‍സിപി പ്രോഗ്രാം ഓഫീസര്‍ ഡോ.പ്രീതി താവാരെ പറഞ്ഞു.

2017 ല്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് നായകടിയേറ്റപ്പോള്‍, കഴിഞ്ഞ വര്‍ഷം 1.1 ലക്ഷം നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ 1.34 ലക്ഷവും 2018 ല്‍ 1.14 ലക്ഷവും ആയിരുന്നു കേസുകള്‍.

”കോവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നായയുടെ കടിയേല്‍ക്കുന്ന ആളുകളുടെ കണക്കില്‍ ചെറിയ കുറവുണ്ടായി.

എന്നാല്‍, അടിസ്ഥാന യാഥാര്‍ത്ഥ്യം എന്താണെന്ന് വച്ചാല്‍ തെരുവ് നായ്ക്കള്‍ മനുഷ്യ ജനസംഖ്യയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു എന്നതാണ്,” ഡോ. താവാരെ പറഞ്ഞു. നായയുടെ കടിയേറ്റുള്ള മരണത്തെ സൂചിപ്പിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …