ഈര്‍ക്കിലില്‍ സ്നേഹമന്ദിരമായ താജ്മഹലൊരുക്കി അഭിജിത്ത്. ലബ്ബക്കട കുഞ്ചുമല സ്വദേശിയും കട്ടപ്പന ഐ.ടി.ഐ വിദ്യാര്‍ഥിയുമായ വാഴക്കാലയില്‍ അഭിജിത്താണ് (20) ഒമ്പതു മാസത്തിലധികം നീണ്ട പ്രയത്നങ്ങള്‍ക്കൊടുവില്‍ ഈര്‍ക്കിലും പശയും മാത്രം ഉപയോഗിച്ച് താജ്മഹല്‍ തീര്‍ത്തത്. യഥാര്‍ഥ താജ്മഹലിനോട് കിടപിടിക്കുന്ന ഈര്ക്കില്കൊണ്ടുള്ള ഈ മാതൃക കണ്ടാല്‍ ആരുമൊന്നു നോക്കി നില്ക്കും. ഒറ്റനോട്ടത്തില്‍ തടിയില്‍ തീര്ത്തതാണെന്നേ തോന്നൂ.
വളരെ സൂക്ഷ്മതയോടുള്ള നിര്‍മാണം കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തുമെങ്കിലും തൻ്റെ നീണ്ട നാളത്തെ കഠിന പ്രയത്നമുണ്ടെന്നാണ് അഭിജിത്ത് പറയുന്നത്. രണ്ടര അടിയോളം വീതിയും ഉയരവുമാണ് അഭിജിത്തിൻ്റെ താജ്മഹലിനുള്ളത്.
38 ചൂലുകളുടെ ഈര്‍ക്കിലുകളും പശയും മൊട്ടുസൂചിയുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ആയിരത്തോളം ഈര്‍ക്കിലുകള്‍ പലയിടങ്ങളിലായി ഒട്ടിച്ചുചേര്‍ത്തു. പതിനായിരം രൂപയോളം ഇതിന് ചെലവഴിച്ചത് .
ചെറുപ്പം മുതലേ ചിത്രരചനയില്‍ തല്പരനായ അഭിജിത്ത് സ്കൂള്‍ തലങ്ങളിലടക്കം മത്സരിച്ചിട്ടുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് അച്ഛന് ശശികുമാര്‍ മരിച്ചു.
അമ്മ സോഫി ഏലത്തോട്ടത്തില്‍ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിെന്റ ആശ്രയം. ഏഴാം ക്ലാസുമുതല്‍ പലര്‍ക്കും ക്രിസ്മസ് കാലമാകുമ്പോൾ പുല്ക്കൂടുകള് നിര്‍മിച്ച് കൊടുക്കുമായിരുന്നു.
ഇതിനിടെ, വീടിനടുത്ത സ്വരാജ് പള്ളിയുടെ മാതൃകനിര്മിച്ചു. തെരുവ പുല്ല് മാത്രം ഉപയോഗിച്ചായിരുന്നു നിര്‍മാണം. താജ്മഹല്‍ നിര്‍മാണത്തിനിടെ ഈര്‍ക്കില്‍കൊണ്ട് മാത്രം നിര്‍മിക്കുന്നത് മൂലമുള്ള ബലക്കുറവ് പരിഹരിക്കാന്‍ തറയില്‍ സിലീങ്ങിെന്റ കഷണങ്ങള്‍, തടിയുടെ ഭാഗങ്ങള്‍ എന്നിവ ഉപയോഗിച്ചു. വെല്‍ഡിങ് വിദ്യാര്‍ഥിയായ അഭിജിത്ത് തീര്‍ത്ത ഈര്ക്കില്കൊണ്ടുള്ള താജ്മഹല്‍ കാണാന്‍ വിവിധ മേഖലകളില്‍നിന്ന് ആളുകള്‍ എത്തുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കരവിരുത് കണ്ട് പലരും വിളിച്ച് വിശേഷങ്ങളും തിരക്കുന്നുണ്ടെന്ന് അഭിജിത്ത് പറയുന്നു. സഹോദരിമാരായ സൗമ്യയും രമ്യയും എപ്പോഴും പിന്തുണയുമായി ഒപ്പമുണ്ട്. ഐ.ടി.ഐയില്‍ വെല്‍ഡിങ് കോഴ്സ് പൂര്‍ത്തിയാക്കി ജോലി നേടണമെന്നും ഒപ്പം കലാപരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നുമാണ് അഭിജിത്തിൻ്റെ ആഗ്രഹം.