Breaking News

സ്കൂൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും…

സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചർച്ച ചെയ്യും. സെപ്തംബർ ഒന്ന് മുതലാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നത്.

9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് നിലവിൽ തുറന്നിട്ടുള്ളത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ വിദ്യാർത്ഥികളും അധ്യാപകരും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു.

ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും സ്കൂൾ തുറന്ന് രണ്ടാം ദിവസം മുതൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. നാമക്കൽ ജില്ലയിലെ തിരുചെങ്കോട് സർക്കാർ സ്കൂളിൽ 10ആാം ക്ലാസ് വിദ്യാർത്ഥിക്കും

ജയകൊണ്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ 9ആം ക്ലാസ് വിദ്യാർത്ഥിക്കും കോയമ്പത്തൂർ സുൽത്താൻപേട്ടിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന മൂന്ന് 9ആം ക്ലാസ് വിദ്യാർത്ഥികൾക്കും ചെന്നൈ അൽവാർപേട്ടിലെ ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുച്ചേരിയിൽ 20 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 16 പേർ നഴ്സിംഗ് കോളജ് വിദ്യാർത്ഥികളും ബാക്കിയുള്ളവർ ഒരു സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുമാണ്. ഈ സ്കൂളുകളൊക്കെ താത്കാലികമായി അടച്ചു. ഇവിടെ അണുനശീകരണം നടത്തിവരികയാണ്. കോണ്ടാക്ട് ട്രേസിംഗും നടത്തുന്നുണ്ട്.

ഗൂഡല്ലൂരിലെ ഒരു ടീച്ചർക്കും തിരുപ്പൂരിലെ നാല് ടീച്ചർമാർക്കും തിരുവണ്ണാമയിലെ മൂന്ന് ടീച്ചർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കല്പേട്ട്, കാരൂർ, സേലം എന്നിവിടങ്ങിലെ സ്കൂളുകളിൽ ജോലിയെടുക്കുന്ന ടീച്ചർമാർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബർ 4 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേരള സർക്കാർ തീരുമാനിച്ചു.

ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ആരും ക്യാമ്പസ് വിട്ടു പോകാൻ പാടില്ലെന്നും ഇപ്പോൾ തന്നെ ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …