കൊല്ലം കുണ്ടറ പേരയത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു. പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്. സഹോദരി ഭർത്താവ് പോലീസ് പിടിയിൽ. കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പ താമസിച്ചിരുന്നത്.
മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവീൺ ഇവരെ ആക്രമിച്ചു. ഇതിനെതിരെ നൽകിയ പരാതിയിൽ പ്രവീണിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പ്രവീൺ പോലീസ് പിടിയിലാകുന്നതിന് മുൻപ് രാധികയുമായി പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. പ്രവീൺ റിമാൻഡിലായതോടെ തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭർത്താവിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവ് ശനിയാഴ്ച വൈകീട്ട് 6 മണിയോടെ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.