ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദി വലിയൊരു ദേശ സ്നേഹിയാണെന്നാണ് മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്‌കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ മോദിയെ പ്രകീർത്തിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്.
നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ചായിരുന്നു പുടിന്‍ എടുത്ത് പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയൊരു രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയം സാമ്പത്തികപരമായും ധാർമ്മികമായും പ്രധാനമാണെന്നും പുടിന്‍ പറഞ്ഞു.
ഈ ലോകത്ത് ഭാവി ഇന്ത്യയുടേതാണ്, അതിൽ അഭിമാനിക്കാം. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണെന്നും ക്രെംലിൻ വാൽഡായി ഡിസ്‌കഷൻ ക്ലബ്ബിൽ നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. റഷ്യന്‍ ഭാഷയിലുള്ള റഷ്യന്‍ പ്രസിഡന്റിന്റെ പ്രസംഗം റോയിട്ടേഴ്സാണ് ഇഗ്ലീഷിലേക്ക്
പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്വതന്ത്ര്യമായ വിദേശനയം സ്വീകരിച്ച ലോകനേതാക്കളിൽ ഒരാളാണ് മോദി. സ്വന്തം ജനതയുടേയും രാജ്യത്തിന്റേയും താൽപര്യങ്ങളാണ് തന്റേതായ വിദേശനയം സ്വീകരിക്കുന്നതില്‍ നരേന്ദ്ര മോദിക്ക് പ്രചോദനമായത്. ലക്ഷ്യങ്ങൾ പൂർത്തികരിക്കുന്നതിന് ഒന്നും അദ്ദേഹത്തിന് മുന്നിൽ തടസമായില്ലെന്നും തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം അവകാശപ്പെട്ടു.