ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ സമാന നീക്കത്തിനൊരുങ്ങി അമേരിക്കയും ആസ്ട്രേലിയയും. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക്
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ
ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയത്.
ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ഗൌരവകരമായി കാണുന്നുവെന്നും പോംപിയോ വ്യക്തമാക്കി. ടിക് ടോക്കിന്റെ പേരന്റ് കമ്പനിയായ ബൈറ്റ് ഡാൻസ് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ടെന്ന്
കാണിച്ച് യുഎസിലെ രാഷ്ട്രീയ നേതാക്കൾ വിമർശനം ഉന്നയിക്കുന്നുണ്ട്. ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന് അയച്ചുകൊടുക്കുന്നുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ
വിഷയമുൾപ്പെടെ അമേരിക്കയും ചൈനയും അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് ആപ്പുകൾക്ക് കൂച്ചുവിലങ്ങിടാനുള്ള യുഎസ് നീക്കം.
ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസിൽ നീക്കം നടക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിസംബറിൽ നിന്ന് റിപ്പോർട്ട് ചെയ്ത
കൊറോണ വൈറസിനെക്കുറിച്ച് ചൈന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുന്നില്ലെന്നും തെറ്റായ പ്രചാരണം നടത്തുന്നുവെന്നുമാണ് യുഎസിന്റെ ആരോപണങ്ങളിലൊന്ന്.
ടിക് ടോക്കും മറ്റ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളും നിരോധിക്കണമെന്ന നിലപാട് തന്നെയാണ് ആസ്ട്രേലിയയിലും ഉയരുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ കമ്പനികൾ ചൈനീസ് സർക്കാരിന് കൈമാറുന്നുണ്ടെന്ന ഭയമാണ് ആസ്ട്രേലിയ സർക്കാരിനും ഉള്ളത്.
ഇതോടെ ടിക് ടോക്കിനെ സോഷ്യൽ മീഡിയ സെനറ്റിന് മുമ്പാകെ കൊണ്ടുവന്ന് അന്വേഷണം നടത്താനാണ് രാജ്യത്തിന്റെ നീക്കമെന്ന് എംപിയാണ് വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമം നടത്തുന്നുണ്ടെന്നാണ് എംപി ആരോപിക്കുന്നത്.
രാജ്യ സുരക്ഷ കണക്കിലെടുത്ത് ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.